പശു പരിപാലനം, ചില ചിന്തകൾ

പശു പരിപാലനം, ചില ചിന്തകൾ
CONTENTS

  

1.  പശു പരിപാലനം, ചില ചിന്തകൾ

2. പശുവളർത്തലിലെ പൊടിക്കൈകൾ

3. അകിട് വീക്കം

4. പശു വളര്ത്തലിലെ കാണാകുരുക്കുകള്
പശു പരിപാലനം, ചില ചിന്തകൾ:
പാലുത്പാദനത്തിൽ ഭാരതമിന്ന് ലോകത്തിലേറ്റവും മുൻപന്തിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഭാരത സംസ്കാരത്തിലടിയുറച്ചു നിന്ന ചെറുകിട കർഷകരുടെ ആത്മാർത്ഥമായ പരിശ്രമം ആണ് നമുക്കീ നേട്ടം സ്വന്തമാക്കാൻ സഹായകമായത്. പുതുതായി ഈ രംഗത്തേക്ക് കടന്നു വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമാക്കാം.

പലർക്കും ഈ രംഗത്തേക്കു കടന്നു വരണമെന്നാഗ്രഹമുണ്ടെങ്കിലും പരിചയക്കുറവും, ആശങ്കയും മൂലം മടിച്ചു നിൽക്കാറുണ്ട്. ഈ രംഗത്തേക്കു കടന്നു വരുന്നതിനു മുമ്പ്,പശു പരിപാലനത്തെക്കുറിച്ചും, പൊതുവിതരണത്തെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പരമ്പരാഗതമായി പശുവളർത്തലിൽ ഏർപ്പെട്ടു പ്രവർത്തിക്കുന്ന കർഷകർക്ക് നല്ല അറിവുകളുണ്ടാകും. അവരുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചകളിലൂടെ വളരെ നല്ല അറിവുകൾ സ്വായത്തമാക്കാൻ സാധിക്കുകയും, ക്ഷീര വികസന സമിതിയും, ഗവണ്മെന്റും കാലാകാലം നടത്തി വരുന്ന ക്ലാസുകളിൽ പങ്കെടുക്കുക വഴിയും പുത്തനറിവുകളും, നൂതന മാർഗ്ഗങ്ങളും അതാത് കാലത്ത് തന്നെ നമ്മുടെ തൊഴുത്തിലെത്തിക്കുവാൻ സാധിക്കും.

പശുക്കൾക്കാവശ്യമായ തൊഴുത്തിനു സമീപമായി യഥേഷ്ടം വിഹരിച്ചു നടന്നു പുല്ലു മേയാനുള്ള സ്ഥലമുണ്ടെങ്കിൽ വളരെ നല്ലതാണു. പുൽകൃഷിക്ക് അനുയോജ്യമായ സ്ഥലം അടുത്ത് തന്നെ കണ്ടെത്തുകയും, അവിടെ ഗുണമേന്മയുള്ള പുല്ലിനങ്ങൾ വെച്ചു പിടിപ്പിക്കുകയും വേണം. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത വിവിധയിനം പുല്ലുകളിന്നു ലഭ്യമാണു. നാല്പത്തിയഞ്ചു ദിവസം പ്രായമായ പുല്ല് കാലികൾക്കു തീറ്റയ്ക്കായി വെട്ടിയെടുക്കാവുന്നതാണ്. കിളികുലം, സീ ഓ ത്രീ ഇനങ്ങളിൽ പെട്ട പുല്ലിനങ്ങൾ വളരെ പെട്ടെന്ന് വളർച്ചയെത്തുന്നു.

നാടൻ പശുക്കൾ പലയിനങ്ങൾ ഉണ്ട്. നല്ല പശുക്കളെ തിരഞ്ഞെടുക്കാൻ ഒരു വിദഗ്ദനു മാത്രമേ കഴിയൂ. പശുക്കളെ തിരഞ്ഞെടുക്കുന്നതിനായി ഒരു മൃഗഡോക്ടറുടെ സഹായം തേടാവുന്നതാണു. കൂടാതെ ഈ മേഖലയിൽ കഴിവു തെളിയിച്ചിട്ടുള്ള ക്ഷീര കർഷകരുടെ അഭിപ്രായങ്ങളും തേടാവുന്നതാണ്.  വിദേശയിനം പശുക്കളെ തിരഞ്ഞെടുക്കുമ്പോൽ വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ഫാമിനടുത്ത് തന്നെ ഒരു മൃഗാശുപത്രിയുണ്ടെങ്കിൽ വളരെ നന്നായിരിക്കും. ഒരു നല്ല ഡോക്ടറുടെ സേവനം കന്നുകാലികൾക്ക് വളരെ അത്യാവശ്യമാണ്.

നല്ല ഉണങ്ങിയതും(ഈർപ്പം കെട്ടി നില്ക്കാത്തതുമായ), ഭൂനിരപ്പിൽ നിന്നും ഉയർത്തിക്കെട്ടിയതുമായ സ്ഥലത്ത് വേണം തൊഴുത്ത് നിർമിക്കുവാൻ. വെള്ളം കെട്ടി നിൽക്കത്തക്ക രീതിയിൽ നിർമ്മാണം പാടില്ല. ഒരു ചെറിയ ചെരിവ് നിർമ്മാണത്തിൽ അനുവർത്തിക്കുന്നതും, വെള്ളം സുഗമമായി തൊഴുത്തിൽ നിന്നൊഴുകി പോകുന്നതിനായി നല്ലൊരു ഓവുചാലും തയ്യാറാക്കേണ്ടതാണ്. തൊഴുത്തിന്റെ ഭിത്തിക്ക് ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരമുണ്ടാകണം. നല്ല ഉറച്ചതും, തെന്നാത്തതുമായ തറയാവണം ഇടേണ്ടത്. ഗ്രിപ്പിനായി പിന്നീട് റബ്ബർമാറ്റും ഉപയോഗിക്കാവുന്നതാണ്. മേൽക്കൂര പണിയുമ്പോൾ മൂന്നു മുതൽ നാലു മീറ്റർ വരെ ഉയരത്തിൽ കെട്ടിയതാവണം. എത്രത്തോളം വായുസഞ്ചാരം തൊഴുത്തിനുള്ളിൽ ലഭിക്കുന്നുവോ അത്രയും കന്നുകാലികൾക്കു നല്ലതാണു. അതിനാൽ വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിലാവണം മൊത്തത്തിലുള്ള തൊഴുത്തിന്റെ നിർമാണം.

ഒരു മീറ്ററിനു മൂന്നു സെന്റിമീറ്റർ എന്ന അളവിൽ തറകൾക്ക് ചെരിവ് അനുവർത്തിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ഒരു പശുവിനു 2×1.05 മീറ്റർ എന്ന കണക്കിൽ സ്ഥലം ലഭ്യമാകത്തക്ക രീതിയിൽ വേണം തൊഴുത്തു നിർമ്മാണം. പശുക്കളുടേ പിൻ കാലുകൾ നിൽക്കുന്ന സ്ഥലത്തിനു പിറകിലായി ഓവുചാൽ നിർമ്മിക്കുകയും, മൂലകൾ ഷാർപ്പാകാതെ മിനുസപ്പെടുത്തിയിടുകയും വഴി, തൊഴുത്തിനുള്ളിലെ ശുചിത്വം നിലനിർത്താം. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ടും, ബോഗൻ വില്ല പോലെ പടർന്നു കയറുന്ന ചെടികൾ വളർത്തിയും ആവശ്യത്തിനുള്ള തണലുറപ്പാക്കേണ്ടതുണ്ട്. കൂടാതെ വേനൽക്കാലത്ത് ആവശ്യത്തിനുള്ള ശുദ്ധജലം ഏതു സമയത്തും ഫാമിൽ ഉറപ്പാക്കേണ്ടതാണ്.

വൃത്തിയുടെ കാര്യത്തിലൊരു വിട്ടുവീഴ്ചയും കാലിവളർത്തലിൽ പാടില്ല. പുറത്തു നിന്നൊരാൾ തൊഴുത്തിൽ കയറുമ്പോൾ ഡറ്റോൾ നേർപ്പിച്ച വെള്ളത്തിൽ കൈകാലുകൾ കഴുകുന്നത് നിർബന്ധമാക്കണം. ശുചിത്വം നിലനിർത്താനായി എല്ലാ ദിവസവും തൊഴുത്തു കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കാലികൾക്കു കിടക്കാനുള്ള സൗകര്യം തയാറാക്കികൊടുക്കുന്ന കാര്യത്തിലും ശ്രദ്ധ പുലർത്തണം. പാൽപാത്രങ്ങൾ, മിൽക്ക് മഷീൻ, തുടങ്ങി എല്ലാ വസ്തുക്കളും ദിനേന വൃത്തിയാക്കി വെക്കണം.

തൊഴുത്തിൽ നിന്നും ചാലിലൂടെ ഒഴുകിവരുന്ന മൂത്രവും, ചാണകവെള്ളവും പ്രധാന പിറ്റിൽ ശേഖരിക്കുകയും, അതൊരു നിശ്ചിത കാലയളവിൽ എല്ലാ ദിവസവും മറ്റു കൃഷി സ്ഥലങ്ങളിലേക്കോ, പുൽകൃഷി ചെയ്യുന്നയിടങ്ങളിലേക്കോ ഒഴുക്കി വിടാവുന്നതാണ്. ഇത്തരത്തിൽ ഒഴുക്കി വിടുന്നത് മൂലം ഏതെങ്കിലും വിധത്തിലുള്ള കീടങ്ങൾ പെരുകുന്നതൊഴിവാക്കാം. ഒരു ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് പ്ലാന്റും, അനുബന്ധമായി ഉണ്ടായാൽ മാലിന്യ പ്രശ്നം ഒരു രീതിയിലും ഫാമിനെ ബാധിക്കുകയില്ല.

ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളിൽ ശ്രദ്ധവെക്കുകയും, കുളമ്പു രോഗങ്ങൾ, അകിടുവീക്കം തുടങ്ങി കന്നുകാലികൾക്കു വരാറുള്ള അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ കാലിവളർത്തൽ വളരെ ആദായകരമാക്കുവന്നതാണ്.
പശുവളർത്തലിലെ പൊടിക്കൈകൾ.
അകിടിലെ നീരു മാറുവാനായി കുറച്ച് നിർദ്ദേശങ്ങൾ.

അകിടിൽ വെളിച്ചെണ്ണാ പുരട്ടിയ ശേഷം അകിടിൽ വെള്ളം അടിക്കുക.

ഞെരിഞ്ഞിൽ ഇടിച്ചു പൊടിച്ച് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അരിച്ചു കൊടുക്കുക.

അകിടിൽ കട്ട തൈരു പുരട്ടുക.

ചതകുപ്പ അരിക്കാടിയിൽ അരച്ച് നീരുള്ള ഭാഗത്ത് പുരട്ടുക.
ദഹനക്കേടിനു വേണ്ടിയുള്ള പ്രയോഗങ്ങൾ..

അയമോദകം വറുത്ത് പൊടിച്ച് ശർക്കര ചേർത്ത് കൊടുക്കുക.

ഇഞ്ചി, വെറ്റില, ചുവന്നുള്ളി, കുരുമുളക് എന്നിവ അരച്ച് ശർക്കര കൂട്ടി അപ്പക്കാരം ചേർത്ത് കൊടുക്കുക.

കുറച്ച് വെള്ളത്തിൽ യൂക്കാലി ചേർത്ത് കൊടുക്കുക.
പുളിയില അരച്ച് തൈരിൽ ചേർത്ത് അകിടിൽ പുരട്ടുക, നിലനാരകം മഞ്ഞൾ കൂട്ടി അരച്ചിടുക, പഴുതാരകൊല്ലി ഉപ്പ് ചേർത്ത് അരച്ചിടുക ഇവയൊക്കെ അകിടുവീക്കത്തിനുള്ള നാടൻ പ്രയോഗങ്ങളാണു.
ഗർഭിണിയാവാൻ പ്രയാസം ഉള്ള കിടാരികൾക്ക് ശുദ്ധി ചെയ്ത വേപ്പെണ്ണ കൊടുത്താൽ ഗർഭസാധ്യത കൂടും. രോമമൊക്കെ ചുരുണ്ട് പള്ള വീർക്കൽ ഉള്ള കിടാവുകൾക്ക് ഈ പ്രയോഗം ആരോഗ്യം കൊടുക്കും.
പശുക്കളിലെ മുറിവ് പഴുത്ത് അതിൽ പുഴുവെക്കാൻ തുടങ്ങിയാൽ അതിനെ വേഗം പുറത്തെടുക്കുവാനായി അല്പം പാറ്റ കായ പൊടിച്ച് മുറിവിലിട്ടാൽ മതിയാകും. കൂടാതെ കുളമാവിൻ പശ എടുത്തെ പുഴു പിടിച്ച മുറിവിലിട്ടാലും പുഴു പുറത്ത് പോകും.
എരുക്കില നീരു സമം ആവണക്കെണ്ണ ചേർത്ത് അല്പം ഇന്തുപ്പ് കൂട്ടി നൽകിയാൽ വയർ വീർക്കൽ, മലബന്ധം ഇവ മാറും.
ആറ്റു തകര കാടി വെള്ളത്തിൽ അരച്ച് പുരട്ടിയാൽ പശുവിന്റെ ദേഹത്തെ പുഴുക്കടി മാറികിട്ടും.
ഏഴു ദിവസം അടുപ്പിച്ച് പാളയംതോടൻ പഴം പത്തെണ്ണം വീതം കൊടുക്കുക. കോഴിമുട്ടയും എണ്ണയും ചേർത്ത് പശുവിനു നൽകുക, ഇതൊക്കെ പാൽ വർദ്ധിപ്പിക്കാനുള്ള പഴമക്കാരുടെ നാട്ടറിവ്.
അകിട് വീക്കം:
കറവപ്പശുക്കളില്‍ ഉണ്ടാകാറുള്ള ഒരു രോഗം. എല്ലാ രാജ്യങ്ങളിലുമുള്ള പശുക്കള്‍ക്ക് ഈ രോഗം ബാധിക്കാറുണ്ട്. ചെമ്മരിയാടുകളിലും കോലാടുകളിലും ഈ രോഗം ഉണ്ടാകാം. കൂടുതല്‍ കറവയുള്ള പശുക്കളിലാണ് ഈ രോഗം അധികമായി കണ്ടുവരുന്നത്. 

ഒന്നോ അതിലധികമോ തരം രോഗാണുക്കളുടെ ആക്രമണം മൂലം രോഗമുണ്ടാകുന്നു. രോഗബാധയ്ക്കു കാരണമാകുന്ന പ്രധാനപ്പെട്ട രോഗാണുക്കള്‍ ഇവയാണ്. (i) സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ (Streptococcus agalactiae), (ii) സ്ട്രെപ്റ്റോകോക്കസ് ഡിസ്അഗലാക്ടിയേ (S.disagalatiae), (iii) സ്ട്രെപ്റ്റോകോക്കസ് യൂബെറിസ് (S.ubeiris), (iv) സ്ട്രെപ്റ്റോകോക്കസ് പയോജനിസ് (S.pyogenes),

V) സ്ഫൈലോകോക്സൈ (Sphylococci), (VI) മൈക്രോബാക്റ്റീരിയം ടൂബര്‍ക്കുലോസിസ് (Microbacterium tuberculosis), (VII) ഫ്യൂസിഫോര്‍മിസ് നെക്രോഫോറസ് (Fusiformes necrophorus).

ഇവയില്‍ സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ എന്ന രോഗാണുവാണ് 80 ശ.മാ.-ത്തിലധികം രോഗബാധയ്ക്കും കാരണം. രോഗത്തെ തീവ്രതയനുസരിച്ച് ഉഗ്രം (acute), മിതോഗ്രം (Suvacute), മന്ദം (chronic) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

രോഗബാധിതമായ അകിട്അകിടിലും മുലക്കാമ്പുകളിലുമുണ്ടായേക്കാവു ന്ന മുറിവുകളിലൂടെയാണ് രോഗാണുക്കള്‍ ഉള്ളിലേക്കു കടക്കുന്നത്. അകിടില്‍ നീരുവന്നു വീര്‍ക്കുകയാണ് ആദ്യലക്ഷണം. ക്രമേണ അകിടിലെ സംയോജകപേശികള്‍ വര്‍ധിച്ച് അകിടു കല്ലിച്ചുപോകുന്നു. ഇത്തരം അകിടുവീക്കത്തിനു ചിലദിക്കുകളില്‍ ‘കല്ലകിട്’ എന്നു പറയാറുണ്ട്. പാലില്‍ ആദ്യമായിക്കാണുന്ന മാറ്റം (സൂക്ഷിച്ചുനോക്കിയാല്‍ പോലും വളരെ വിഷമിച്ചു മാത്രമേ മനസിലാക്കാന്‍ കഴിയൂ) കുറച്ചു പാടത്തരികളുടെ ആവിര്‍ഭാവമാണ്. ക്രമേണ പാല് മഞ്ഞനിറമാകുകയും മഞ്ഞവെള്ളവും പിരിഞ്ഞ പീരയുമായി മാറുകയും ചെയ്യും. ചിലപ്പോള്‍ ചോരയും കണ്ടേക്കാം.

സ്ഫൈലോകോക്സൈ രോഗാണുക്കള്‍ 5 ശ.മാ.-ത്തോളം അകിടുവീക്കങ്ങള്‍ക്കു കാരണമാകുന്നു. അകിട് ആദ്യഘട്ടത്തില്‍ ചുവന്നു ചൂടുള്ളതായിരിക്കും; പാല് ആദ്യം വെള്ളം പോലെയും രക്തം കലര്‍ന്നതും ദുര്‍ഗന്ധമുള്ളതും ആയിരിക്കും. ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം അകിട് പഴുക്കുകയും പാലിനു പകരം ചലം വരികയും ചെയ്യും.

രോഗത്തിന്റെ ബാഹ്യസ്വഭാവവും രോഗകാരണങ്ങളായ അണുപ്രാണികളും വ്യത്യസ്തങ്ങളാകാമെങ്കിലും അകിട് വീങ്ങുകയും പാലില്‍ മാറ്റങ്ങളുണ്ടാവുകയുമാണ് അകിടുവീക്കത്തിന്റെ അടിസ്ഥാന ലക്ഷണങ്ങള്‍.

അകിടു വൃത്തിയായി സൂക്ഷിക്കുക, അകിടില്‍ മുറിവും പോറലും വരാതെ നോക്കുക, തൊഴുത്തും പരിസരങ്ങളും ശുചിയായി വയ്ക്കുക എന്നിവ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യതകളെ കുറയ്ക്കും. കറവക്കാരുടെ കൈകള്‍ കറവയ്ക്കുമുമ്പും പിമ്പും രോഗാണുനാശിനികളെക്കൊണ്ടു കഴുകുന്നതിലും കറവ കഴിഞ്ഞാല്‍ അകിടു കഴുകി വൃത്തിയായി സൂക്ഷിക്കുന്നതിലും ശ്രദ്ധിക്കണം.

അകിടുവീക്കം നിയന്ത്രിക്കുന്നതിന് മേല്‍പറഞ്ഞ ശുചിത്വം ഒരു പ്രധാന ഘടകമാണ്.

രോഗമുള്ള പശുക്കളെ പ്രത്യേകം മാറ്റി നിര്‍ത്തി കറക്കുകയോ അവസാനം കറക്കുകയോ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ മറ്റു പശുക്കള്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അകിടിലെ പാല്‍ മുഴുവനും കറക്കാതെ കെട്ടി നില്‍ക്കുകയാണെങ്കില്‍ അകിടുവീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കറവ വറ്റുന്ന സമയത്ത് പ്രത്യേകമായി നിര്‍മിച്ചിട്ടുള്ള മരുന്നുകള്‍ കാമ്പിനുള്ളില്‍ ഉപയോഗിക്കുന്നതുവഴി അകിടുവീക്കം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.

മിക്ക പശുക്കളിലും പ്രസവത്തോടനുബന്ധിച്ചോ അതിന് ഒരാഴ്ച മുമ്പോ പിമ്പോ ആണ് അകിടുവീക്കം കൂടുതലായി കാണുന്നത്. ഈ സമയത്ത് തൊഴുത്തും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വിസര്‍ജ്ജ്യങ്ങള്‍ യഥാസമയം മാറ്റാതെ വരുമ്പോള്‍ അതിനു പുറത്ത് പശു കിടക്കാനിടയാകുകയും മുലക്കാമ്പുകള്‍ വഴി രോഗാണുക്കള്‍ കടന്ന് രോഗമുണ്ടാകുകയും ചെയ്യും. എ,ഇ എന്നീ ജീവകങ്ങള്‍, മറ്റു ധാതുലവണങ്ങള്‍ എന്നിവ നല്‍കുന്നത് രോഗസാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രോഗമുണ്ടെന്നു സംശയം തോന്നുന്ന പശുക്കളെ ഉടന്‍തന്നെ വിദഗ്ധമായ ചികിത്സയ്ക്കു വിധേയമാക്കണം. പെനിസിലിന്‍, സ്ട്രെപ്റ്റോമൈസിന്‍, ആറിയോമൈസിന്‍, ജെന്റാമൈസിന്‍, ക്ളോറാംഫിനിക്കോള്‍, എന്റോഫ്ളോക്സാഡിന്‍, അമോക്സിസില്ലിന്‍, ക്ളോക്സാസില്ലിന്‍ മുതലായ ആന്റിബയോട്ടിക്കുകളും സല്‍ഫാ മരുന്നുകളും ഫലപ്രദമായ പ്രതിവിധികളാണ്.

പാലിലെ പാടത്തരികള്‍ ആദ്യമേ കണ്ടെത്തുവാന്‍ സഹായിക്കുന്ന സ്ട്രിപ്പ്കപ്പ് (Strip cup), പ്രത്യേക ഡൈ(Dye)കളില്‍ പാല്‍ ഉണ്ടാക്കുന്ന വര്‍ണവ്യത്യാസങ്ങളില്‍ നിന്നും രോഗബാധ നിര്‍ണയിക്കുവാന്‍ സഹായിക്കുന്ന ‘മാസ്റ്റൈറ്റിസ് കാര്‍ഡുകള്‍’ എന്നിവ പൊതുവായ രോഗനിര്‍ണയത്തിനുള്ള ഉപാധികളാണ്. സൂക്ഷ്മദര്‍ശനികൊണ്ടുള്ള പരിശോധനയില്‍ മാത്രമേ രോഗകാരികളായ അണുപ്രാണികളെ മനസിലാക്കാന്‍ സാധിക്കുകയുള്ളു.

കാലിഫോര്‍ണിയന്‍ മാസ്റ്റൈറ്റിസ് ടെസ്റ്റ് എന്ന ടെസ്റ്റ് വഴി ഒരു പ്രത്യേക ലായിനി ഉപയോഗിച്ച് പാല്‍ പരിശോധിക്കുന്നത് അകിടുവീക്കം തുടക്കത്തിലേ തന്നെ മനസ്സിലാക്കാന്‍ സഹായിക്കും. ഇത് കര്‍ഷകര്‍ക്ക് സ്വന്തമായി വീടുകളില്‍ ചെയ്യാന്‍ കഴിയുന്ന ഒരു പരിശോധനാരീതിയാണ്. തുടക്കത്തിലേ രോഗബാധ ഉണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സാപ്രയോഗങ്ങള്‍ വിജയകരമായിത്തീരുകയും അസുഖം മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുവാന്‍ കഴിയുകയും ചെയ്യും. യഥാര്‍ഥ അണുപ്രാണികളെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അതിനെതിരെയുള്ള കൃത്യമായ മരുന്നുപയോഗിച്ച് ചികിത്സ വളരെ ഫലപ്രദമാക്കിത്തീര്‍ക്കാന്‍ സാധിക്കും

പൊടിക്കൈ  : കറവയ്ക്ക് ശേഷം ടിഞ്ചര്‍അയഡിന്‍ ലായനിയില്‍ കാമ്പ് മുക്കുന്നതിലൂടെയും രോഗം വരാതെ സൂക്ഷിക്കാം.

പശു വളര്ത്തലിലെ കാണാകുരുക്കുകള്:

ഡയറി ബിസിനസ് എന്നാല് ഏതാനും പശുക്കളെ വാങ്ങിക്കൊണ്ടുവന്ന് പാല് കറന്ന് വിറ്റ് പണം ഉണ്ടാക്കാന് കഴിയുന്ന ഒരു കച്ചവടസ്ഥാപനമാണെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല് ഈ ബിസിനസ്സ് ഒരു കച്ചവടം എന്നതില് ഏറെ മാനസികോല്ലാസം തരുന്ന നിത്യജീവിതത്തിലെ സങ്കീര്ണ്ണതകളെ മറന്ന് ജീവിക്കാന് മനക്കരുത്ത് നേടിത്തരുന്ന നിത്യവൃത്തിയായി കാണാന് നാം ഇനിയും തയ്യാറോകേണ്ടതുണ്ട്.

വര്ഷങ്ങള്ക്കു മുന്പ് വടക്കന് ഗുജറാത്തിലെ ഒരു ഗ്രാമത്തില് എരുമയെ ചികിത്സിക്കാന് പോയപ്പോള് ഉണ്ടായ സംഭവം ഇന്നും ഓര്ക്കുന്നു. വീട്ടില് അമ്മയും മകനും തമ്മില് വഴക്ക്. വഴക്കിനു കാരണം മരുമകള് തന്നെ. എരുമയെ ചികിത്സിക്കാന് വീട്ടിലെത്തിയ ഞാന് കാണുന്നത് ഒരു ചെറുപ്പക്കാരി രണ്ടുബാഗുകള് കയ്യിലെടുത്ത് വീട്ടില് നിന്ന് ഇറങ്ങി അതിവേഗം പുറത്തേയ്ക്കിറങ്ങുന്നതാണ്. അവരുടെ പിറകേ ഒരു ചെറുപ്പക്കാരനും. ചെറുപ്പക്കാരന് എന്നെ കണ്ട് ഒന്ന് പരുങ്ങി നിന്നു. എരുമയുടെ അടുത്ത് എന്നോടൊപ്പം നിന്നിരുന്ന വീട്ടുകാരി ഇതുകണ്ട് ആ ചെറുപ്പക്കാരനോടു പറഞ്ഞു. നീ അവളുടെ കൂടെ പൊയ്ക്കോ. അമ്മയെക്കുറിച്ച് വേവലാധിപ്പെടേണ്ട. അമ്മ ഇനിയും ജീവിക്കും. രണ്ട് എരുമകളും നാല് ആടുകളും ഉണ്ടെങ്കില് നിന്റെ എന്നല്ല ആരുടേയും മുന്നില് അമ്മയുടെ നട്ടെല്ലു വളയില്ല. നിന്നെപ്പോലെ ഒരുത്തനെ പ്രസവിച്ചു വളര്ത്തി എന്ന തെറ്റേ ഞാന് ചെയ്തുള്ളൂ. ഭാര്യയ്ക്കോപ്പം തലതാഴ്ത്തി നടന്നുപോകുന്ന ആ മകനെ ഞാന് കണ്ടു. രണ്ടെരുമകളിലും നാലാടുകളിലും ഭാവിജീവിതം സുസ്ഥിരമാക്കാമെന്ന ആ വിധവയുടെ ആത്മ വിശ്വാസത്തിനു മുന്നില് ഞാനും തല കുനിച്ചു. ഇതേ വിശ്വാസം തന്നെയല്ലേ നമുക്കും ഭാവി തലമുറയ്ക്കും വേണ്ടത്.

ഡയറിബിസ്നസ്സില് നമുക്കു വേണ്ടത് കര്ഷനെ ഡയറിബ്രീഡിംഗ്, ഡയറി ഫ്രീഡിംഗ്, ഡയറി ആരോഗ്യപരിപാലനം, ഡയറി പാലുല്പാദനം, കറവ, ഇതുമായി ബന്ധപ്പെട്ട പരിപാലനം, അധികമുള്ള ഉരുക്കളുടെ വില്പ്പന എന്നിവയെക്കുറിച്ച് ബോധവാനാക്കുക എന്നതാണ്. ഓരോ സംരംഭകന്റേയും കൈവശമുള്ള ഭൂമി, ജലലഭ്യത, പുല്കൃഷി ചെയ്യാനുള്ള സംവിധാനം, പച്ചപുല്ല് ഉല്പാദിപ്പിക്കാനുള്ള സംവിധാനം, പാല് വില്പ്പനയ്ക്കുള്ള സൌകര്യം എന്നിവയെ അടിസ്ഥാനമാക്കി മേല്പറഞ്ഞ വിഷയങ്ങളില് വ്യത്യസ്ഥതകള് കൂടിയും കുറഞ്ഞും ഉണ്ടാകാന് സാധ്യതഉണ്ടെന്നോര്ക്കുക. ഇനി നമുക്ക് ഓരോന്നായി പരിശോധിക്കാം.

1.ഡയറി ബ്രീഡിംഗ്

ഡയറിഫാമില് നമുക്ക് ഏറ്റവും അനുയോജ്യം 50 മുതല് 62.5 ശതമാനം വിദേശജനുസ്സുകളുടെ ഗുണമുള്ളവ തന്നെയാണ്. ഒരു പശുവില്നിന്നും ദിനംപ്രതി ശരാശരി 12 ലിറ്ററോളം പാല് നമുക്ക് ലഭിച്ചിരിക്കണം. 300 ദിവസത്തെ കറവയില് ചിരുങ്ങിയപക്ഷം 1200 മുതല് 3000 ലിറ്റര് പാലെങ്കിലും നമുക്ക് ലഭിക്കണം. 75 ശതമാനത്തിലേറെ വിദേശജനുസ്സുകളുടെ രക്താനുപാതമുള്ളവ നമ്മുടെ കാലാവസ്ഥയില് പൂര്ണ്ണ ജനിതക മേന്മ അതായത്  സ്ഥിരമായ പാലുല്പാദനം, പ്രത്യുല്പാദനം എന്നിവ തുടര്ന്ന് പ്രാവര്ത്തികമാക്കാന് മടി കാണിക്കുന്നു. ഇക്കാരണത്താല് ഇത്തരം പശുക്കള് അതിവേഗം ഡയറിഫാമുകളില് നിന്നും പുറന്തള്ളപ്പെടുന്നു.

ഫാമുകളില് തന്നെ ജനിക്കുന്ന നല്ല കന്നുകുട്ടികളെ ഭാവി പശുക്കളായി വളര്ത്താന് നമുക്ക് കഴിയണം. കൂടുതല് പാല് തരുന്ന പശുക്കളുടെ ജനന സമയത്ത് 25 കിലോ തൂക്കം വരുന്ന കന്നുകുട്ടികളെ വേണം കിടാരികളായി വളര്ത്താന് തെരഞ്ഞെടുക്കേണ്ടത്. ഇത്തരം കന്നുകുട്ടികളുടെ തള്ളപ്പശുക്കള് പ്രസവശേഷം രണ്ടുമൂന്നുമാസങ്ങളില് ചെനയേല്ക്കുന്നവയും അസുഖങ്ങള് കുറഞ്ഞവയും സുഖപ്രസവം തരുന്നവയും ആയിരിക്കണം. പാലിന്റെ അളവു മാത്രമല്ല കന്നുകുട്ടി തെരഞ്ഞെടുപ്പിന് അടിസ്ഥാനം എന്ന് സാരം. ഇത്തരം കന്നുകുട്ടികളെ ശരിയായി വളര്ത്തുന്നപക്ഷം 15 മാസമാകുന്പോള് ചെന പിട്പ്പിക്കാവുന്നതാണ്. തന്മൂലം ഇത്തരം കിടാരികള് രണ്ടു വയസ്സില് നമുക്ക് പാലും കന്നുകുട്ടിയും തരുമെന്ന് മനസ്സിലാക്കുക. ഇത്തരം കന്നുകുട്ടികള് 12 മാസം പ്രായമാകുന്പോഴേക്കും ആദ്യമദി കാണിക്കുകയും തുടര്ന്ന് നല്ല തീറ്റ ലഭ്യമാക്കിയാല് 13-14 മാസങ്ങളില് തുടര്ച്ചയായി മദി കാണിക്കുകയും ചെയ്യും. ഇവയെ  പതിനഞ്ചാം മാസത്തില് ബീജാദാനത്തിന് തയ്യാറാക്കാം. ആദ്യബീജാദാന സമയത്ത് ഇവയ്ക്ക് തള്ളപശുവിന്റെ 60%  തൂക്കമുണ്ടായിരിക്കും.

നേരത്തേ സൂചിപ്പിച്ചതുപോലെ സുഖപ്രസവം നടക്കുന്ന പശുക്കളുടെ മാച്ച് പ്രസവശേഷം നാല്മുതല് ആറ്മണിക്കൂറിനുള്ളില് താനേ വീണുപോകുന്നു. ആറ്മണിക്കൂറിനുശേഷവും മാച്ച് വീണുപോകാത്ത പക്ഷം ഡോക്ടറുടെ വിദഗ്ദ സഹായം തേടണം. പ്രസവശേഷം ആരോഗ്യമുള്ള പശുക്കളുടെ ഗര്ഭാശയത്തില് നിന്നും 15 ദിവസത്തോളം രക്തം കലര്ന്ന അഴുക്കുകള് പോകാം. എന്നാല് 20 ദിവസങ്ങള്ക്കുശേഷവും അഴുക്കുകള് പോകുന്നുവെങ്കില് ഗര്ഭാശയത്തില് അണുബാധ സംശയിക്കാം. ഉടനടി വിദഗ്ദ സഹായം തേടിയില്ലായെങ്കില് അത് പാലുല്പാദനക്ഷമത, വീണ്ടും ചെനയേല്ക്കാനുള്ള സാധ്യത എന്നിവയ്ക്ക് കനത്ത പ്രഹരം ഏല്പ്പിക്കുന്നു. അകിടുവീക്കം വരാനുള്ള സാധ്യതയും ഇത്തരം പശുക്കളില് ഏറെയാണ്. ഇക്കാരണങ്ങളാല് പ്രസവശേഷം എത്ര ദിവസം വരെ അഴുക്കുപോകുന്നുവെന്നും അഴുക്കില് പഴുപ്പിന്റെ അംശമുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതാണ്.

Leave a comment